Friday, August 21, 2015

അഭയാർത്ഥി



രണ്ടു വെടിയൊച്ചകൾക്കിടയിലെ
നിശ്ശബ്ദതയിൽ
ജീവിക്കുന്നു എന്നു പറഞ്ഞാൽ
അത്ര എളുപ്പം മനസ്സിലാവില്ല
കാരണം
രണ്ടു മഴകൾക്കിടയിലെ വെയിൽ
നിങ്ങളനുഭവിക്കുമ്പോലെ
കുളിരിനെ പൊതിയുന്ന ചൂടല്ല അത്
രണ്ടു മരണങ്ങൾക്കിടയിലെ
മൗനത്തിന്റെ ചലനമാണത്
ആകാശത്തിനുപോലും
വെടിപ്പുക അതിരിടുമ്പോൾ.
അഭയം പോലും
പൊട്ടിച്ചിതറിയ സ്വപ്നമാണ്
നിങ്ങൾ അഭയാർത്ഥി എന്നു വിളിക്കുമ്പോഴും.

തേൻതുള്ളിക്കവിതകൾ 122.ഉറങ്ങാതെ


രാത്രിയുടെ ചുംബനങ്ങൾ
കിട്ടുന്തോറും മുഖം തെളിയുന്ന
നക്ഷത്രങ്ങൾ 
ഉറങ്ങാതെ
രാത്രിയുടെ മുഖം നോക്കിയിരിക്കുന്നു

തുവാലയിൽ


....................
സന്തോഷത്തിന്റെ പുതിയ തുവാലയിൽ
ഓർമ്മയുടെ നൂലുകൊണ്ട്
അവളൊരു പൂവുതുന്നുന്നു
എനിക്കതിന്റെ പേരറിയില്ല
എനിക്കതു തിരിച്ചറിയാൻ
പറ്റുന്നില്ല
ഒരേ മനസ്സായ ഞങ്ങളിൽ
ഒരാൾക്കറിയാത്ത പൂവെങ്ങനെ...
സങ്കടം വരുന്നു
കണ്ണിൽ നിന്നൊരു തുള്ളി
ആ പൂവിൽ വീഴുന്നു
അവൾക്കതു മഞ്ഞുതുള്ളിയോ
മഴത്തുള്ളിയോ?
എനിക്കതെന്നുള്ളിലെ
വിഷാദക്കടൽത്തിര
അവളുടെ പുതിയ തൂവാല കൊണ്ട്
അവളതു തുടയ്ക്കുമോ?
അവൾ തുന്നിയ പൂവിലതു പടരുമോ?

കുറുക്കൻ

നേർവഴി പോകാതെ 
കുറുക്കുവഴി 
പോകുന്നവൻ
കുറുക്കൻ

അവരുടെ രാത്രി


രാത്രിയിൽ
ഇലപൊഴിയുമ്പോലെ
സ്വപ്നം കെഴിഞ്ഞു വീഴുന്ന ചിലരുണ്ട്
എസിയുടെ മൂളൽ ആ വീഴ്ചയുടെ ശബ്ദം പുറത്തുവരാതെ
വായ പൊത്തിപ്പിടിക്കും
നൈറ്റ്ഷിഫ്റ്റിൽ രാത്രിയെ പകലാക്കുന്ന
വെളിച്ചം
ഇരുട്ടിന് അകത്തേക്ക്
എൻട്രിപാസ് കൊടുക്കുകയേഇല്ല
പക്ഷേ
ദൂരെയെവിടെയോ നിന്ന്
അവരെ ഉറക്കേണ്ടിയിരുന്ന രാത്രി
അമ്മയെപോലെ കണ്ണീർ പൊഴിച്ച്
മഞ്ഞിൽ മരവിക്കുന്നുണ്ടാകും
അവർക്ക് സ്വപ്നം കൊടുക്കേണ്ട ഉറക്കം
അവരെ കാണാതെ
വേറെയെവിടെയോ പിണങ്ങി നിന്ന് സങ്കടത്താൽ മയങ്ങിപ്പോവുന്നുണ്ടാകും
അവരുടെ മുന്നിലെ കമ്പ്യൂട്ടറിൽ
തളരാത്ത ഏതോഭാഷയിൽ
അവർ ആർക്കൊക്കെയോ
പ്രോഗ്രാം തയ്യാറാക്കുകയാണ്
തളർന്നുപോയ അവരുടെ ഭാഷയിൽ
കിട്ടേണ്ടിയിരുന്ന ഉറക്കം
പ്രോഗ്രാം ചെയ്ത സ്വപ്നം
അവർക്ക് വായിക്കാൻ പറ്റുന്നേയില്ല
അപ്പോഴും ഇലപൊഴിയുന്നുണ്ടായിരുന്നു
ഇലകൾക്ക് സ്വപ്നത്തിന്റെ നിറമായിരുന്നു
അവരുടെ ശിശിരകാലം
അവരെതന്നെ പകച്ച് നോക്കി
നിശ്ചലമായിപ്പോയി
അവരതറിഞ്ഞതേയില്ല
ഋതുമാറാതിരിക്കുന്നതുപോലും.

അപരിചിതരാകുന്നുവല്ലോ

രാത്രി നമ്മെ
 ഒരേ പുതപ്പു കൊണ്ടു മൂടുന്നു
ഒരേ നക്ഷത്‌രങ്ങളെ കാണിക്കുന്നു

ഒരേ കാറ്റുകൊണ്ട് തഴുകുന്നു
എന്നിട്ടും 
അപരിചിതരാകുന്നുവല്ലോനാം!

തേൻതുള്ളിക്കവിതകൾ 120.പ്രണയനഗ്നതയിൽ


വെയിലുപോൽ ചൂടുള്ളൊരു നോട്ടം മതി
ഉടലാകെ കൊന്നപോൽ പൂത്തുലയുവാൻ
പ്രണയനഗ്നതയിൽ
പ്രാണനുള്ളൊരു മരമായ് വെളിപ്പെടുമ്പോൾ.