Friday, August 21, 2015

വീട്ടമ്മ


സൂര്യനുണർന്നു വരുമ്പോൾ
അവന്നു കണിയായെന്നും
ചൂലുമായൊരാൾ
കരിയിലകൾക്കൊപ്പം
ഏതോ കാറ്റിലൊഴുകുമൊരു
കരിയിലയായവൾ മുറ്റമടിക്കുന്നു
പുലരിത്തണുപ്പിൽ
പുതപ്പിനോടു പിണങ്ങി
അടുപ്പിലെ കനലിനൊപ്പം
പുകഞ്ഞുകത്തുന്നു
പാത്രങ്ങളുടെ കലപിലയൊച്ചയിൽ
ഒച്ചയില്ലാത്തൊരു പാത്രമായ്
സ്വയം കലമ്പുന്നു
ചോറിനൊപ്പം തിളച്ച്
നീരെല്ലാം വാർന്ന്
വറ്റിൻ വെൺമപോലൊരു
വെളിച്ചമായ്
അടുക്കളയിൽ തെളിയുന്നു
ആ വെളിച്ചത്തിൽ
അക്ഷരം പഠിച്ചവന്റെയോർമ്മയിൽ
അവൾ കഥചൊല്ലുമമ്മക്കിളി
കളിചൊല്ലും കുഞ്ഞിക്കിളി
പലരുചികളിൽ
പലവർണ്ണങ്ങളിൽ
സന്തോഷത്തിൻ ചിത്രത്തൂവാലതുന്നി
രുചിയറിയാതെ ചിരിക്കുന്നു
ചിതയിൽ തീയിനോടേറ്റം
പ്രിയമായ്ച്ചേർന്ന്
പഞ്ചഭൂതങ്ങളായ്
പുറംലോകം കാണുന്നു
വീടു പൊളിഞ്ഞു പോയിട്ടും
വീട്ടുവാനായില്ല
വീടിനവളോടുള്ള കടം

No comments:

Post a Comment